കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയിൽ സുതാര്യത ഉറപ്പാക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ പോലും ലഭിച്ചില്ലെന്നും, 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടന്നിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വത്തിന്റെ ഭരണ-സാമ്പത്തിക സംവിധാനത്തെ സമഗ്രമായി വിലയിരുത്താൻ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും കോടതി നിർദേശിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ പോരായ്മകളും നിലവിലെ സ്ഥിതിഗതികളും അറിയിക്കുന്നതിനായി സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഗുരുവായൂർ ദേവസ്വം ഓഡിറ്റിന്റെ ചുമതലയുള്ള സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് ചൊവ്വാഴ്ച നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.
വഴിപാടായി ലഭിക്കുന്ന സ്വർണം, വെള്ളി പാത്രങ്ങൾ, കുങ്കുമം തുടങ്ങിയവയുടെ കണക്കുകൾ കൃത്യമായ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തിയിരുന്നു.
ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിലും ആസ്തി പരിപാലനത്തിലും കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.






