പുതുക്കാട് നിയോജക മണ്ഡലത്തിൽ ആഴ്ചകൾ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകൾ ഉയർത്തിയും മുന്നേറിയ സ്ഥാനാർത്ഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇപ്പോൾ ജനസാഗരമായി മാറിയിരിക്കുകയാണ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജും എൻ.ഡി.എ സ്ഥാനാർത്ഥി എ. നഗേഷും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാണ് പുതുക്കാട് സാക്ഷ്യം വഹിക്കുന്നത്. നിലവിലെ എം.എൽ.എ ആയ കെ.കെ. രാമചന്ദ്രൻ മണ്ഡലം നിലനിർത്താൻ ശ്രമിക്കുമ്പോൾ, കടുത്ത പോരാട്ടത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. വൈകിട്ട് 6 മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. പുതുക്കാട് സെന്റർ ഉൾപ്പെടെയുള്ള പ്രധാന കവലകളിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ അണിനിരന്നിരിക്കുന്നത്.
വികസന നേട്ടങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഒരുപോലെ ചർച്ചയായ പ്രചാരണ കാലയളവിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. വൈകുന്നേരം 6 മണിക്ക് ശേഷം നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. വോട്ടർമാരുടെ വീടുകൾ നേരിട്ട് സന്ദർശിച്ച് അന്തിമ വോട്ട് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ. മണ്ഡലത്തിൽ സുഗമമായ വോട്ടെടുപ്പിനായി എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ പുതുക്കാട് ആരെ തുണയ്ക്കുമെന്ന് അറിയാൻ മെയ് 4-ലെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം.






