nctv news pudukkad

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കുറ്റിപ്പുറത്ത് അപകടമുണ്ടാക്കിയ ബസ് സഞ്ചരിച്ചത് അമിത വേഗതയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ബസ് സഞ്ചരിച്ചതെന്ന് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിന് നിമിഷങ്ങൾക്ക് മുൻപ് ബസ് ട്രാക്ക് മാറി ചീറിപ്പായുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ദേശീയപാതയിൽ ബസുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററും, വളവുകളിൽ 50 കിലോമീറ്ററുമാണ്. ഇടതു ട്രാക്കിൽ കൂടി മാത്രമേ ബസുകൾ സഞ്ചരിക്കാനും പാടുള്ളൂ. എന്നാൽ, കുറ്റിപ്പുറം താലൂക്ക് ആശുപത്രി കഴിഞ്ഞ് അപകടം നടന്ന സ്ഥലം വരെയുള്ള ഭാഗത്ത് ബസ് മണിക്കൂറിൽ 113 മുതൽ 120 കിലോമീറ്റർ വേഗതയിലാണ് ഓടിയതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അപകടത്തിന് ഒരു കിലോമീറ്റർ മുമ്പ് മുതലാണ് ബസിന്റെ വേഗത ക്രമാതീതമായി വർധിച്ചത്. ദേശീയപാത അതോറിറ്റി സ്ഥാപിച്ച ക്യാമറകളിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ട്രാക്ക് തെറ്റിച്ച് ഫാസ്റ്റ് ട്രാക്കിലൂടെയുള്ള അതിവേഗ യാത്രയാണ് അപകടത്തിന് കാരണമായതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശിയായ 31 കാരൻ വൈഷ്ണവ് മരണപ്പെട്ടിരുന്നു. സഹോദരനൊപ്പം യാത്ര ചെയ്യവെയായിരുന്നു ദാരുണ സംഭവം. സംഭവത്തിൽ ബസ് ഡ്രൈവറായ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *