nctv news pudukkad

സംസ്ഥാനത്തെ പാലം വികസനങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടത് മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

kelithodu palam

 പുതുക്കാട് ചെറുവാള്‍ റോഡിലെ കേളിതോടിന് കുറുകെയുള്ള കേളിത്തോട് പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തുടനീളമായി നൂറു പാലങ്ങളുടെ നിര്‍മ്മാണമാണ് ലക്ഷ്യം വെച്ചത്. മൂന്നുവര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ തന്നെ ലക്ഷ്യപദത്തിലേയ്ക്ക് എത്തുകയാണ്. പശ്ചാത്തല വികസനത്തില്‍ പാലം നിര്‍മാണത്തിനുള്ള പങ്ക് വളരെ വലുതാണ്. പാലം നിര്‍മ്മാണത്തില്‍ എല്ലാമാസവും തുടര്‍ന്നുപോരുന്ന പരിശോധനകള്‍, അവലോകനങ്ങള്‍, പ്രശ്‌നപരിഹാരങ്ങള്‍ എന്നിവയാണ് സമയബന്ധിതമായി ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാന്‍ സഹായകരമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേളിത്തോട് പാലത്തിനു സമീപം നടന്ന ഉദ്ഘാടന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചുകൊണ്ട് ശിലാഫലകം അനാച്ഛാദനം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിമേഷ് പുഷ്പന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.എസ്. ബൈജു, കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, നെന്മണിക്കര  ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ഭദ്ര മനു, ഗ്രാമപഞ്ചായത്ത് അംഗം കെ.എ. അനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് പാലം അസിസ്റ്റന്റ് എന്‍ജിനീയര്‍ എ. എം. ബിന്ദു എന്നിവര്‍ സന്നിഹിതരായി. കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലായിരുന്നു പുതുക്കാട് ചെറുവാള്‍ റോഡില്‍ മുന്‍പ് ഉണ്ടായിരുന്ന കേളിത്തോട് പാലം. 11 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മാണം നടത്തിയ പാലത്തിനായി 2.5 കോടി രൂപയാണ് ചെലവിട്ടത്. പദ്ധതിയില്‍ താത്കാലിക പാലവും അനുബന്ധ റോഡും നിര്‍മ്മാണവും പഴയ പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മാണം, ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം, തോട് സംരക്ഷണ ഭിത്തി നിര്‍മ്മാണം, ആവശ്യമായ െ്രെഡനേജ് സംവിധാനങ്ങള്‍, എല്ലാവിധ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.  

Leave a Comment

Your email address will not be published. Required fields are marked *