nctv news pudukkad

മുടിയാട്ടവും കാളകളിയുമായി നൂറുകണക്കിനു ഭക്തര്‍ കളിക്കല്‍ മുത്തിയുടെ തിരുനടയില്‍ ഒത്തുചേര്‍ന്നു

തുടര്‍ച്ചയായ പതിനാറുമണിക്കൂറുകളോളം മുടിയാട്ടവും കാളകളിയുമായി നൂറുകണക്കിനു ഭക്തര്‍ കളിക്കല്‍ മുത്തിയുടെ തിരുനടയില്‍ ഒത്തുചേര്‍ന്നു. കോടാലിക്കടുത്തുള്ള മാങ്കുറ്റിപ്പാടം ശ്രീ കലിക്കല്‍മുത്തിയുടെ നടയിലാണ് നൂറുകണക്കിനു വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ ഭക്തര്‍ ദേവപ്രീതിക്കായി ചുവടുവെച്ചത്. നൂറുവര്‍ഷത്തിലേറെ മുടങ്ങാതെ നടന്നുവരുന്നതാണ് മാങ്കുറ്റിപ്പാടത്തെ കലിക്കല്‍ മുത്തിയുടെ മഹോല്‍സവം. എല്ലാവര്‍ഷവും മകരം പതിനഞ്ചിനാണ് ഇവിടത്തെ ആഘോഷചടങ്ങുകള്‍. തുറന്ന സ്ഥലത്തുള്ള ഇവിടത്തെ മുത്തിയുടെ പ്രതിഷ്ഠക്കുമുന്നില്‍ വാളും ചിലമ്പും സമര്‍പ്പിക്കലാണ് പ്രധാന വഴിപാട്. പാട്ടും താലിയും ചാര്‍ത്തല്‍, കള്ള് മുറുക്കാന്‍ സമര്‍പ്പിക്കല്‍ എന്നിവയും ഇവിടത്തെ വഴിപാടുകളാണ്. വൈകുന്നേരം നടക്കുന്ന എഴുന്നള്ളിപ്പോടെയാണ് കലിക്കല്‍ മുത്തിയുടെ മഹോല്‍സവം തുടങ്ങുന്നത്. പന്തീരാഴി, പൊങ്കാല എന്നീചടങ്ങുകള്‍ക്ക് ശേഷം ആരംഭിക്കുന്ന മുടിയാട്ടവും കാളകളിയും പിറ്റേ ദിവസം ഉച്ചവരെ നീളും. ചെണ്ടയുടെ താളത്തിനൊത്ത് സ്ത്രീകളും പെണ്‍കുട്ടികളും മണിക്കൂറുകളോളം മുത്തിയുടെ പ്രീതിക്കായി മുടിയഴിച്ചാടുന്നതാണ് ഇവിടത്തെ പ്രത്യേകതയാണ്. കെ.കെ. സുബ്രന്‍, ടി.എസ്. സനോജ്, ഐ.സി അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ ആഘോഷചടങ്ങുകള്‍ നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *