പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പുതുക്കാട് പൊലീസ് സ്‌റ്റേഷനില്‍ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചില്‍. രഹസ്യബന്ധത്തെ തുടര്‍ന്ന് കാമുകി പ്രസവിച്ച രണ്ടു കുട്ടികളുടെ അസ്ഥിയാണെന്ന് മൊഴി നല്‍കി. പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങളും മരിച്ചുവെന്ന് പറഞ്ഞ യുവതി പോലീസ് ചോദ്യം ചെയ്യലില്‍ രണ്ടാമത്തെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്നും സമ്മതിച്ചു. നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ആമ്പല്ലൂര്‍ ചേനക്കാല 26 വയസുള്ള ഭവിന്‍, വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ 22 വയസുള്ള അനീഷ എന്നിവരെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി ഭവിന്‍ കുട്ടികളുടെ അസ്ഥികള്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. തന്റെ കൈവശം രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥിയാണെന്നും പ്രസവത്തില്‍ മരിച്ച കുഞ്ഞുങ്ങളെ കുഴിച്ചിടുകയായിരുന്നുവെന്നും പറഞ്ഞു. സ്‌റ്റേഷനില്‍ ചുമതലയിലുണ്ടായിരുന്ന പോലീസുകാര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി തന്നെ പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. 2020ല്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭവിനും അനീഷയും പ്രണയത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയായ അനീഷ 2021 നവംബറില്‍ പ്രസവിക്കുകയുമായിരുന്നു. നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയില്‍ വെച്ച് പ്രസവിച്ച ആണ്‍കുഞ്ഞ് പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് മരിച്ചിരുന്നതായി അനീഷ പോലീസിനോട് പറഞ്ഞു. ഈ കുട്ടിയെ അനീഷയുടെ വീട്ടുപറമ്പില്‍ രഹസ്യമായി കുഴിച്ചിടുകയായിരുന്നു. എട്ടു മാസത്തിനുശേഷം കുട്ടിയുടെ അസ്ഥി ഭവിന് കൈമാറി. മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി അന്ത്യകര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞാണ് ഭവിന്‍ അസ്ഥി വാങ്ങിയത്. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന്‍ കരുതിയിരുന്നതായും പോലീസ് പറഞ്ഞു. പിന്നീടും ഭവിനുമായി ബന്ധം തുടര്‍ന്ന അനീഷ 2024ല്‍ വീണ്ടും ഗര്‍ഭിണിയായി. ഏപ്രില്‍ 24ന് വീട്ടിലെ മുറിയില്‍ വെച്ച് പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നുവെന്നും കുഞ്ഞിന്റെ മൃതദേഹം ഭവിന്‍ ആമ്പല്ലൂരിലെ വീട്ടുപറമ്പില്‍ രഹസ്യമായി കുഴിച്ചുമൂടിയെന്നും അനീഷ പോലീസിനോട് പറഞ്ഞു. പ്രസവശേഷം കുഞ്ഞിന്റെ മൃതദേഹം സ്വന്തം സ്‌കൂട്ടറിലാണ് ഭവിന്റെ വീട്ടിലെത്തിച്ചത്. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. കാമുകി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന സംശയം മൂലം ഭവിന്‍ ഫോണിലൂടെയും നേരിട്ടും അനീഷയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയില്‍ അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നതാണ് ഭവിന് പ്രകോപനമായത്. മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അസ്ഥി ബാഗിലാക്കി സ്‌റ്റേഷനിലെത്തുകയായിരുന്നു.
ഭവിന്‍ കൊണ്ടുവന്ന അസ്ഥികള്‍ രണ്ട് കുഞ്ഞുങ്ങളുടേത് തന്നെയെന്ന് ഫോറന്‍സിക് ഡോക്ടര്‍ പ്രാഥമികമായി സ്ഥിരീകരിച്ചുവെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് ഇതുവരെ ലഭിച്ച വിവരമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ചാലക്കുടി ഡിവൈഎസ്പി ബിജുകുമാര്‍ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. ഇരുവരുടെയും മൊഴികളില്‍ വ്യക്ത വരുത്തേണ്ടതുണ്ടെന്നും ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകളും കൂടുതല്‍ അന്വേഷണവും നടത്തുമെന്നും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ അറിയിച്ചു. ഭവിന്റെയും അനീഷയുടേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി. സാക്ഷിപട്ടികയടക്കം തയ്യാറാക്കി സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
നവജാത ശിശുക്കളുടെ മരണം: ‘കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി, ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടതും അമ്മ’
