nctv news pudukkad

മാസങ്ങള്‍ക്ക് മുന്‍പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ താല്‍ക്കാലികമായി റോഡിലെ ഗര്‍ത്തങ്ങള്‍ അടച്ചു

ഇന്ന് അതേയിടത്ത് വീണ്ടും ഇരട്ടിയായി ഗര്‍ത്തങ്ങള്‍. അധികൃതരുടെ അനാസ്ഥയില്‍ മനംമടുത്ത് ജനം. തൃക്കൂര്‍ പഞ്ചായത്തിലെ പാറക്കാട് സെന്ററിലാണ് അപകടക്കെണിയൊരുക്കി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതാണ് റോഡിന്റെ തകര്‍ച്ചയുടെ കാരണം. ആമ്പല്ലൂര്‍, കല്ലൂര്‍, തൃക്കൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രധാനപാതയാണിത്. രണ്ട് മാസം മുന്‍പാണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായതായി എന്‍സിടിവി റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയ്ക്ക് പിന്നാലെ അധികൃതര്‍ കുഴിയടച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് വീണ്ടും പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകുന്നതിലൂടെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. കൂടാതെ ടോള്‍ ഒഴിവാക്കി വരുന്ന ഭാരവാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നത് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ കുഴി തിരിച്ചറിയാതെ വരുന്ന ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. വളവുള്ള ഭാഗമായതിനാല്‍ അപകടസാധ്യത ഏറെയാണ്. കൂടാതെ റോഡിന്റെ ഒരു വശം മുഴുവന്‍ ഗര്‍ത്തമാണ്. ഗര്‍ത്തം ഒഴിവാക്കാനായി എതിര്‍ദിശയിലൂടെ വാഹനം ഓടിക്കേണ്ട ഗതികേടിലാണ് ഡ്രൈവര്‍മാര്‍. വലിയ ഭാര വാഹനങ്ങള്‍ വന്നാല്‍ ഇതിലൂടെ ഏറെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. റോഡിനടിയിലെ ക്രോസ് പൈപ്പുകള്‍ കലുങ്കിനടിയിലേക്ക് മാറ്റി സ്ഥാപിച്ച് പൈപ്പ് പൊട്ടുന്നതിന് സ്ഥിരമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *