കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസൻ (23) എന്നയാളെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊരട്ടി കിഴക്കുമുറി വഴിച്ചാൽ സ്വദേശിനി തട്ടിൽ വീട്ടിൽ ശില്പയുടെ (49) വീട്ടുമുറ്റത്ത് നിന്ന് പതിനായിരം രൂപയോളം വിലവരുന്ന 18 കിലോ ജാതിക്കയാണ് പ്രതി മോഷ്ടിച്ചത്. ജൂലൈ 22-ന് ഉച്ചയ്ക്ക് 12-നും 2നും ഇടയിലായിരുന്നു സംഭവം.
സംഭവദിവസം പരാതിക്കാരിയുടെ സഹോദരൻ പ്രദേശത്ത് ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നു. തുടർന്ന് കൊരട്ടി, ചിറങ്ങര പ്രദേശങ്ങളിലെ മലഞ്ചരക്ക് വ്യാപാരികളിൽ നടത്തിയ അന്വേഷണത്തിൽ, ചിറങ്ങരയിലുള്ള ഒരു കടയിൽ അന്യസംസ്ഥാന തൊഴിലാളിയായ ഒരാൾ ജാതിക്ക വിൽക്കാൻ വന്നതായി അറിയാൻ സാധിച്ചു. ഇവർ ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയും, പ്രതി വീണ്ടും വന്നാൽ വിവരം നൽകാൻ പൊലീസ് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിറങ്ങരയിലെ കടയിൽ മോഷ്ടിച്ച ജാതിക്ക വീണ്ടും വിൽക്കാനായി എത്തിയപ്പോഴാണ് പ്രതി പിടിയിലായത്.
കൊരട്ടി പൊലീസ് സ്റ്റേഷൻ എസ് ഐ സി.പി. ഷിബുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






