ചാലക്കുടിയിൽ പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ചാലക്കുടി നഗരത്തിലെ ഐനിക്കൽ തിയറ്ററിൽ കയറി അലുമിനിയം സാമഗ്രികൾ മോഷ്ടിച്ച മൂർഷിദാബാദ് സ്വദേശി മുഹമ്മദ് സലിമിനെയാണ് തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. മോഷണമുതലുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടകീയമായ മോഷണശ്രമം അരങ്ങേറിയത്. ചാലക്കുടി നോർത്തിൽ സ്ഥിതി ചെയ്യുന്ന ഐനിക്കൽ തിയറ്ററിന്റെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. തിയറ്ററിനുള്ളിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയോളം വിലവരുന്ന അലുമിനിയം ഗ്ലാസ് വർക്കുകൾ ഇയാൾ പൂർണ്ണമായും നശിപ്പിച്ചു. ഇതിൽ നിന്നും ഊരിയെടുത്ത അലുമിനിയം ചാനലുകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാൽപ്പത്തിനാലുകാരനായ മുഹമ്മദ് സലിം പൊലീസിന്റെ പിടിയിലാകുന്നത്. സംഭവത്തിൽ പ്രതിക്ക് പുറമെ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്. ചാലക്കുടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐ മാരായ അജൽ, വസന്തകുമാർ, എ.എസ്.ഐ വിനോദ്, സി.പി.ഒ അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.






