മതിലകത്ത് നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം വിദേശമദ്യവുമായി യുവാവ് പിടിയിൽ. എറിയാട് വൈദ്യർ ജംഗ്ഷൻ സ്വദേശി ബൈജുവിനെയാണ് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച (23-02-2026) രാവിലെ 11 മണിയോടെ പൊക്ലായ് ബിവറേജ് ഷോപ്പിന്റെ കോമ്പൗണ്ടിൽ വെച്ചാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൈജുവിനെ പൊലീസ് പരിശോധിച്ചപ്പോൾ ഇയാളുടെ പക്കൽ നിന്നും 500 മില്ലി ലിറ്ററിന്റെ 30 കുപ്പികളിലായി സൂക്ഷിച്ച വിദേശമദ്യം കണ്ടെത്തുകയായിരുന്നു. ഹണിബീ ബ്രാൻഡി, ബാഗ്‌പൈപ്പർ വിസ്കി, ആർ.ഡി.എസ് പ്രീമിയം ബ്രാൻഡി എന്നിവയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
പിടിക്കപ്പെട്ട ബൈജു മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 2024-ൽ ഒൻപതര ലിറ്ററോളം മദ്യവുമായി കൊടുങ്ങല്ലൂർ പൊലീസും ഇയാളെ പിടികൂടിയിരുന്നു. മതിലകം എസ്.എച്ച്.ഒ വിമോദ്, എസ്.ഐ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കാനാണ് പൊലീസ് തീരുമാനം.






