അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഓടിന്റെ വലിയ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ. മൊറിഗോൺ സ്വദേശികളായ അബ്ദുൾ മജീദ് (36), അബ്ദുൾ ജലിക് (33) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മോഷ്ടിച്ച നിലവിളക്ക് പെരിങ്ങോട്ടുകരയിലുള്ള സ്ക്രാപ്പ് കടയിൽ വിൽക്കാൻ കൊണ്ടുപോയതായിരുന്നു. എന്നാൽ, വിളക്കിന്റെ ഉറവിടത്തെക്കുറിച്ച് കടയിലെ മാനേജർ നസീമും മറ്റ് ജീവനക്കാരും ചോദിച്ചറിഞ്ഞപ്പോൾ, ഇത് ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നസീമും ജീവനക്കാരും ചേർന്ന് നിലവിളക്ക് സഹിതം പ്രതികളെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ ഋഷിപ്രസാദ് കേസെടുക്കുകയും, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ടി.കെ പോളി നടത്തിയ അന്വേഷണത്തിൽ ഈ വിളക്ക് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മോഷണം പോയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രണ്ടാം പ്രതിയായ അബ്ദുൾ ജലിക്, അസം ജാഗിറോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിയാണ്.






