തൃശ്ശൂർ ജില്ലയിൽ കാപ്പ ഉത്തരവ് ലംഘിച്ച് പ്രവേശിച്ച കുപ്രസിദ്ധ കുറ്റവാളി ദേവദത്തനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് നിലനിൽക്കെ ആറാട്ടുപുഴയിലെത്തിയ ഇയാളെ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ആറാട്ടുപുഴ സ്വദേശി തലപ്പിള്ളി വീട്ടിൽ ദേവദത്തനെയാണ് ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ, കഴിഞ്ഞ ദിവസം പ്രതി ആറാട്ടുപുഴയിൽ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചേർപ്പ്, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസുകളിലും ഒരു കവർച്ചക്കേസിലും പ്രതിയാണ് ദേവദത്തൻ.
ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എൻ മനോജ്, ജി.എസ്.ഐ ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






