കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ചു. എട്ടു വയസ്സുകാരൻ ആൽജോ മരിച്ചു. ജ്യേഷ്ഠൻ അനോജ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്ന് കരുതി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം പുറംലോകം അറിയുന്നത്.
മരണമറിയാതെ ഉറങ്ങിക്കിടന്ന പിഞ്ചുമക്കളുടെ അടുത്തേക്ക് തലയണയ്ക്കടിയിലൂടെ ആ മാരകവിഷമുള്ള പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആൽജോയ്ക്കും അനോജിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം കുടിച്ച അവകാഡോ ജ്യൂസിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന് കരുതി മാതാപിതാക്കൾ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിശോധനയിൽ പാമ്പുകടിയേറ്റ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.
ആശുപത്രിയിൽ വെച്ച് ആൽജോയുടെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടികൾ കിടന്നിരുന്ന തലയണയ്ക്കടിയിൽ നിന്നും ശങ്കുവരയൻ പാമ്പിനെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള അനോജ് ഇപ്പോൾ അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.






