പുതുക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം. മുതിർന്ന നേതാക്കളുടെ സ്മരണ പുതുക്കിയും അനുഗ്രഹം തേടിയുമായിരുന്നു സ്ഥാനാർത്ഥിയുടെ ആദ്യഘട്ട പര്യടനം. രാവിലെ മുതൽ പ്രവർത്തകരുടെ വലിയ നിരയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ അണിനിരന്നത്.
നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ പ്രണാമം
മുൻമന്ത്രി പി.പി. ജോർജിന്റെ പുതുക്കാട് ഫൊറോന പള്ളിയിലെ കല്ലറയിലെത്തി പ്രണാമം അർപ്പിച്ചുകൊണ്ടാണ് ബാബുരാജ് പ്രചാരണത്തിന് തുടക്കമിട്ടത്. തുടർന്ന് പി.പി. ജോർജിന്റെ വസതി സന്ദർശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഇതിന് പിന്നാലെ തൃശൂരിലെ കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ അദ്ദേഹം, മുൻ മന്ത്രി കെ.പി. വിശ്വനാഥന്റെ തൃശൂരിലെ വീട്ടിലും സന്ദർശനം നടത്തി അനുഗ്രഹം തേടി.
ആവേശമായി ബൈക്ക് റാലി
അളഗപ്പനഗർ കോൺഗ്രസ് ഓഫീസിൽ നിന്നാരംഭിച്ച ആവേശകരമായ ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു മണ്ഡലത്തിലെ തുറന്ന ജീപ്പിലുള്ള പര്യടനം. നൂറുകണക്കിന് യുവാക്കളും പ്രവർത്തകരും പങ്കെടുത്ത റാലി മണ്ഡലത്തിലുടനീളം വലിയ ആവേശമാണ് സൃഷ്ടിച്ചത്. വരും ദിവസങ്ങളിൽ കുടുംബ സംഗമങ്ങളും വാർഡ് തലത്തിലുള്ള കൺവെൻഷനുകളുമായി പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.
നേതൃനിര ഒപ്പം
ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡി.സി.സി സെക്രട്ടറി കല്ലൂർ ബാബു, കോൺഗ്രസ് അളഗപ്പനഗർ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ, യു.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൽ. ജോസ്, കേരള കോൺഗ്രസ് നേതാവ് എം.പി. പോളി തുടങ്ങിയ പ്രമുഖ നേതാക്കളും പ്രചാരണ പരിപാടികളിൽ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.
പുതുക്കാട് മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. വികസന മുരടിപ്പും ജനകീയ പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാണ് കെ.എം. ബാബുരാജ് വോട്ടർമാരെ സമീപിക്കുന്നത്.






