കാട്ടൂരില്‍ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്. കാട്ടൂര്‍ സ്വദേശി ശാന്തി ഭവന്‍ വീട്ടില്‍ ജിതിനെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കാട്ടൂര്‍ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയില്‍ വെച്ചായിരുന്നു സംഭവം. പ്രതി ബേക്കറി സാധനങ്ങള്‍ ചോദിച്ചപ്പോള്‍ പൈസ തരാതെ സാധനങ്ങള്‍ തരില്ലെന്ന് പരഞ്ഞതിലുള്ള വൈരാഗ്യത്താല്‍ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയെ ആക്രമിച്ചുവെന്നാണ് കേസ്. കാട്ടൂര്‍ നെടുംമ്പുര സ്വദേശി തിയ്യത്തുപറമ്പില്‍ വീട്ടില്‍ സിന്ധുവിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ജിതിന്‍ കാട്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയ ഒരു കേസ്സിലും മദ്യലഹരിയില്‍ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസ്സുകളിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച ഒരു കേസ്സിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും, മനുഷ്യ ജീവന് അപകടം വരത്തക്ക പ്രവര്‍ത്തി ചെയ്ത ഒരു കേസ്സിലും അടക്കം ഒമ്പത് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ കെ.സി ബൈജു, ജി എസ് ഐ സുധീര്‍, ജിഎ എസ്‌ഐ ധനേഷ്, ജിഎസ് സിപിഒ ഷിബു, സിപിഒ മാരായ രഞ്ജിത്ത്, അബിലാഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ലഹരിക്കേസും വധശ്രമവും ഉൾപ്പെടെ ഒൻപത് കേസുകൾ; കാട്ടൂരിലെ ‘താടിതാമ’ ബേക്കറി ആക്രമണക്കേസിലെ പ്രതി കുടുങ്ങി






