വരന്തരപ്പിള്ളി നന്തിപുലത്തെ പെട്രോൾ പമ്പിൽ നിന്ന് 98 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പാർടൈം മാനേജർ പിടിയിൽ. മുപ്ലിയം സ്വദേശി പനയോലിപറമ്പിൽ ആഷിക്കിനെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം പമ്പിലെ വിറ്റുവരവ് കണക്കുകളിൽ കൃത്രിമം നടത്തിയാണ് ഇയാൾ വൻ തുക കൈക്കലാക്കിയത്.
നന്തിപുലത്ത് പ്രവർത്തിക്കുന്ന ചുള്ളിപറമ്പിൽ ഫ്യൂവൽസ് ആൻഡ് ലൂബ്രിക്കന്റ്സ് ഉടമ രജീവൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. 2022 ഒക്ടോബർ മുതൽ എട്ടു മാസക്കാലയളവിലാണ് ആഷിക് പണം തട്ടിയത്. വിറ്റുവരവ് കണക്കുകൾ രേഖപ്പെടുത്തുന്നതിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്.
പണം തട്ടിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി കഴിഞ്ഞ ജനുവരിയിലാണ് തിരികെയെത്തിയത്. തട്ടിപ്പ് പുറത്തായതോടെ ഇയാൾ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതികൾ അത് തള്ളി. ഇതോടെയാണ് ആഷിക് ഇരിങ്ങാലക്കുട കോടതിയിൽ ഹാജരായത്.
തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തട്ടിപ്പ് നടന്ന പെട്രോൾ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






