വാടാനപ്പള്ളി: ആയുർവേദ തൈലങ്ങളുടെയും മരുന്നുകളുടെയും മറവിൽ ലഹരി കച്ചവടം നടത്തിവന്ന യുവാവിനെ തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടി. പാവറട്ടി കാക്കശ്ശേരി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ (34) ആണ് വൻ ലഹരി ശേഖരവുമായി പിടിയിലായത്. ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയാൾ, പാവറട്ടിയിൽ ആയുർ മരുന്നു ഫാർമസി നടത്തി വരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഇയാളുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
പിടിച്ചെടുത്ത ലഹരി വസ്തുക്കൾ:
- കഞ്ചാവ്: 21.5 കിലോ
- ഹാഷിഷ് ഓയിൽ: 260 ഗ്രാം
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം, രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് നടത്തിയ കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് പ്രതി വലയിലായത്. നേരത്തെ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വീടുകയറി ആക്രമണം, തട്ടിപ്പ് എന്നീ കേസുകളിലും ലിജിൻ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് റൂറൽ പൊലീസ്.






