nctv news pudukkad

nctv news logo
nctv news logo

മറ്റത്തൂരില്‍ നിന്നുമുള്ള വാഴയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തും വിപണി. പാഡി അഗ്രോയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ വിദേശ വിപണിയിലേക്ക് സ്വാഗതം ചെയ്തു വിയറ്റ്‌നാം സംഘം. കേരളീയത്തില്‍ പാഡി അഗ്രോയ്ക്ക് ലഭിച്ചത് മികച്ച സ്വീകാര്യത

paddy agro

മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലി കേന്ദ്രീകരിച്ചുള്ള പാഡി അഗ്രോയ്ക്ക് ‘കേരളീയം’ വഴി തുറന്നു നല്‍കിയത് ആഭ്യന്തര വിദേശ വിപണിയിലേക്കുള്ള വാതിലാണ്. തിരുവനന്തപുരത്ത് നടന്ന കേരളീയം സ്റ്റാളില്‍ പാഡി അഗ്രോയുടെതായി വാഴയില്‍ നിന്നുള്ള 13 ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയതില്‍ വാഴപ്പിണ്ടി കൊണ്ടുള്ള ക്യാന്‍ഡി, സ്‌ക്വാഷ് എന്നിവയ്ക്ക് വിയറ്റ്‌നാമില്‍ നിന്നെത്തിയ മന്ത്രിമാര്‍ അടങ്ങുന്ന സംഘം വിയറ്റ്‌നാം വിപണിയിലേക്കുള്ള സാധ്യതകള്‍ തുറന്നു നല്‍കി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം മടങ്ങിയത്. ഇതുകൂടാതെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഇരിപ്പിടം നല്‍കുമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് കേന്ദ്രീകരിച്ചുള്ള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് ‘പാഡി അഗ്രോ’. വിവിധ ഇനങ്ങളിലുള്ള നാല്‍പ്പതോളം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് പാഡി അഗ്രോയ്ക്കുള്ളത്. ചെയര്‍മാന്‍ ടി.എസ്. ശ്രുതിയുടെയും മാനേജിംഗ് ഡയറക്ടര്‍ കെ.ജി. ഷാന്റോയുടെയും നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പാഡിക്ക് നേതൃത്വം നല്‍കുന്നത്. 2021 ലാണ് പാഡി അഗ്രോ സൊസൈറ്റിയായി ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനില്‍ 50 എണ്ണത്തില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ഇതുവഴിയാണ് കേരളീയത്തില്‍ സൗജന്യമായി സ്റ്റാളിടാന്‍ പാഡി ആഗ്രോയ്ക്ക് സാധിക്കുന്നത്. വാഴപ്പിണ്ടികൊണ്ടുള്ള ക്യാന്‍ഡി, സ്‌ക്വാഷ് എന്നിവയ്ക്ക് പുറമേ ഏറ്റവും സ്വീകാര്യതയുള്ള പാഡിയുടെ ഉല്‍പ്പന്നങ്ങളാണ് വാഴപ്പിണ്ടി ഉപ്പിലിട്ടതും കണ്ണങ്കായ പൊടിയും. കേരളീയത്തോടെ വിദേശ  സ്വദേശ വിപണികളിലുള്ള വലിയ സാധ്യതകളെ കണക്കിലെടുത്തുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും മറ്റത്തൂരിന്റെ കൃഷി സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുവാനുമുള്ള ലക്ഷ്യത്തിലാണ് ശ്രുതിയും സംഘവും. 

Leave a Comment

Your email address will not be published. Required fields are marked *