nctv news pudukkad

nctv news logo
nctv news logo

പരസ്യമായി ആള്‍മാറാട്ടം നടത്തി പാലിയേക്കര ടോളില്‍ ടോള്‍ പിരിച്ച കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ എന്‍ എച്ച് എ ഐ പ്രോജെക്ട് ഡയറക്ടറോട് ആവശ്യപ്പെട്ട ജില്ലാ കളക്ടറുടെ നടപടി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ പൊതുമരാമത്തു മന്ത്രിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

paliyekkara toll plaza

കഴിഞ്ഞ ആറ് മാസക്കാലമായി ടോള്‍ പ്ലാസ നടത്തുന്നത് ജി ഐ പി എല്‍ കമ്പനിക്ക് പകരം നാഗ്പൂര്‍ ആസ്ഥാനമായ ആഷ്മി റോഡ് കരിയേഴ്‌സ് പ്രൈവറ് ലിമിറ്റഡ് എന്ന കമ്പനിയാണെന്ന ബോര്‍ഡ് പരസ്യമായി ടോള്‍ പ്ലാസയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പരസ്യമായി ബോര്‍ഡ് വെച്ചിട്ട് ആറ് മാസമായെങ്കിലും അതിന് മുന്‍പ് ഈ കമ്പനിയെ ഏല്പിച്ചിട്ടുണ്ടോയെന്ന് എന്‍ എച്ച് എ ഐ ആണ് വ്യക്തമാക്കേണ്ടത്. കരാര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമായ കമ്പനിയുടെ ഈ പ്രവൃത്തി ആള്‍മാറാട്ടം, വഞ്ചന എന്നീ വകുപ്പുകള്‍  പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. കരാറിലെ വകുപ്പ് 32 പ്രകാരം കരാര്‍ കമ്പനിയെ കരാറില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യാവുന്ന കുറ്റവും കൂടിയായതിനാല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി, സംസ്ഥാന പൊതുമരാമത്തു മന്ത്രി, സെക്രട്ടറി, ജില്ലാ കളക്ടര്‍ , എന്‍ എച്ച് എ ഐ പ്രോജെക്ട് ഡയറക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കാര്യത്തില്‍ നിയമാനുസൃത നടപടി സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും ആയതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കളക്ടറെ അറിയിക്കണമെന്നാവശ്യപ്പെട്ടാണ് കലക്ടര്‍ പ്രോജെക്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്, എന്നാല്‍ പൊതുമരാമത്ത് മന്ത്രി പരിശോധിക്കാനാവശ്യപ്പെട്ട് പരാതി എന്‍ എച്ച് എ ഐ റീജിയണല്‍ ഓഫീസിലേക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇ ഡി റെയ്ഡ് നടത്തി ക്രമക്കേട് കണ്ടെത്തി കമ്പനിയുടെ 125 കോടി രൂപ മരവിപ്പിച്ചിട്ടും ഈ ഗുരുതര ക്രിമിനല്‍ കുറ്റം ചെയ്ത കമ്പനിക്കെതിരെയുള്ള നടപടിയാവശ്യത്തെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുക്കാത്ത മന്ത്രിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും ടാജറ്റ് കുറ്റപ്പെടുത്തി. കളക്ടര്‍ കാണിച്ച ഗൗരവം പോലും മന്ത്രി കാണിക്കാഞ്ഞത് വേദനാജനകമാണ്. പരാതി അയച്ചിട്ടും കാര്യമായി ഗൗനിക്കാത്ത മന്ത്രിയുടെ നിലപാടില്‍ പ്ലാസക്കെതിരെയുള്ള സമരത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന സി പി എം , സി പി ഐ പാര്‍ട്ടികളും, നടപടി സ്വീകരിക്കാത്ത കേന്ദ്ര മന്ത്രിയുടെ സമീപനത്തില്‍ ബി ജെ പി യുടെ നിലപാടും വ്യക്തമാക്കണെമന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *