nctv news pudukkad

പാലിയേക്കര ടോള്‍ കമ്പനിയെ കുരുക്കാന്‍ ഇഡി. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു

PALIYEKKARA TOLL

റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു.
പ്രദേശവാസികള്‍ സ്ഥിരം ഉന്നയിച്ചിരുന്ന ഗുരുതര ആരോപണങ്ങള്‍ ഇഡിയും കേസില്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങിയെന്ന് പ്രത്യക്ഷത്തില്‍ കാണാമായിരുന്നെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞ് എന്‍എച്ച്എഐയെ തെറ്റിദ്ധരിപ്പിച്ച് ടോള്‍ പിരിവ് ആരംഭിച്ചതായി ഇഡി പറയുന്നു. ദേശീയപാതയിലെ ബസ് ബേ നിര്‍മാണം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിച്ചതില്‍ അപാകതയുണ്ടെന്നും ഇഡി കണ്ടെത്തില്‍. 125.21 കോടി രൂപയുടെ അധിക വരുമാനം കമ്പനി ഉണ്ടാക്കിയതായി ഇഡി പറയുന്നു. ദേശീയപാത നിര്‍മാണത്തില്‍ 102.44 കോടി രൂപയുടെ നഷ്ടം കേന്ദ്രസര്‍ക്കാരിന് കരാര്‍ കമ്പനികള്‍ ഉണ്ടാക്കിയെന്നും ഇഡി കണ്ടെത്തി. 2006 മുതല്‍ 2016 വരെയായാണ് റോഡ് നിര്‍മാണത്തില്‍ തട്ടിപ്പ് നടത്തിയത്. ഇതിനിടെ നിര്‍മാണ കരാര്‍ കമ്പനിയെ തന്നെ എന്‍എച്ച്എഐ അറിയാതെ കെഎംസി വിറ്റെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കെ.എം.സി. കമ്പനിയുടെ പകുതി ഷെയറുകള്‍ ജി.ഐ.പി.എല്‍., ബി.ആര്‍.എന്‍.എല്‍ കമ്പനികള്‍ക്കാണ് എന്‍എച്ച്എഐ അറിയാതെ വിറ്റത്. കൊല്‍ക്കത്ത ആസ്ഥാനമായുള ഭാരത് റോഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡ്, ജി.ഐ.പി.എല്‍., ഹൈദരാബാദ് ആസ്ഥാനമായ കെ എം.സി  കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്. സി.ബി.ഐ കേസിന്റെ തുടര്‍ച്ചയായാണ് ഇ.ഡി അന്വേഷണം നടത്തിയതെന്നും പറയുന്നു. ഇതോടെ പൂര്‍ത്തിയാകാത്ത നിര്‍മാണം ഉടന്‍ നിര്‍മിക്കുമോയെന്ന ചോദ്യാണ് ജനം ചോദിക്കുന്നത്. നിര്‍മാണത്തിലെ അഴിമതിയില്‍ എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. കോടികളുടെ പ്രത്യക്ഷ അഴിമതിയാണ് ഇഡി റെയ്ഡിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *