nctv news pudukkad

നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും!

തൃശ്ശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാറുള്ള സ്വരാജ് റൗണ്ടിലെ നായ്ക്കനാലിലെ വലിയ ആല്‍മരം ഓര്‍മ്മയാകുന്നു. മരത്തിന്റെ ജീവന്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അപകടാവസ്ഥ കണക്കിലെടുത്താണ് മരം മുറിച്ചുനീക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ തിരുവമ്പാടി ദേവസ്വമാണ് നടപടികള്‍ സ്വീകരിക്കുന്നത്.

തൃശ്ശൂര്‍ നഗരത്തിന് നായ്ക്കനാല്‍ എന്ന പേര് തന്നെ ലഭിക്കാന്‍ കാരണമായ ഐതിഹാസികമായ ആല്‍മരമാണ് ഇപ്പോള്‍ വിടവാങ്ങുന്നത്. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് തന്നെ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുനിര്‍ത്തിയിരുന്നെങ്കിലും, പിന്നീട് നടത്തിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. മരം പൂര്‍ണ്ണമായും ദ്രവിച്ചതിനാല്‍ നിലനിര്‍ത്തുന്നത് ഭീഷണിയാണെന്ന് കണ്ടെത്തി. തിരുവമ്പാടി വിഭാഗത്തിന്റെ പൂരത്തിന്റെ കൊടിയേറ്റ് ചടങ്ങ് നടക്കുന്നത് ഈ ആലിലാണ്. ശാസ്ത്രവിധി പ്രകാരം ജീവനുള്ള മരത്തില്‍ മാത്രമേ കൊടിയേറ്റ് നടത്താന്‍ പാടുള്ളൂ എന്നതിനാലാണ് നടപടി വേഗത്തിലാക്കിയത്.

പൂരം വെടിക്കെട്ട് സമയത്ത് തിരുവമ്പാടി ഭഗവതി ആനപ്പുറത്ത് എഴുന്നള്ളി നില്‍ക്കുന്നത് ഈ നായ്ക്കനാല്‍ പന്തലിലാണ്. ആല്‍മരം മുറിക്കുന്നതിന് മുന്നോടിയായി വടക്കുന്നാഥ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അനുജ്ഞാ പ്രാര്‍ത്ഥനകള്‍ നടത്തി. കൊടിയേറ്റ് ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ താല്‍ക്കാലികമായി ഒരു ചെറിയ ആല്‍മരം ഈ സ്ഥാനത്ത് വച്ചുപിടിപ്പിക്കും. പൂരം കഴിഞ്ഞാലുടന്‍ പഴയ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്ത് പുതിയ മണ്ണ് നിറച്ച്, വിധിപ്രകാരം വലിയൊരു ആല്‍മരം നായ്ക്കനാലില്‍ നട്ടുറപ്പിക്കാനാണ് ദേവസ്വം തീരുമാനിച്ചിരിക്കുന്നത്.

കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാതെ നിന്ന നായ്ക്കനാലിലെ ആല്‍മരത്തിന്റെ സ്ഥാനത്ത് പുതിയൊരു പ്രകാശമായി ഈ ആല്‍ത്തൈ വളരും.

Leave a Comment

Your email address will not be published. Required fields are marked *