ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.
മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് കുരിശിലേറ്റപ്പെട്ട യേശുദേവൻ, മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ഈസ്റ്റർ ആഘോഷങ്ങളുടെ ആധാരം. മരുഭൂമിയിലെ യേശുവിന്റെ 40 പകൽ രാവുകളുടെ ഓർമ്മ പുതുക്കി, അൻപത് ദിവസത്തെ നോമ്പും പ്രാർത്ഥനാനിർഭരമായ ചടങ്ങുകളും പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈ പുണ്യദിനത്തിലേക്ക് എത്തിയത്.
ദേവാലയങ്ങളിൽ അർദ്ധരാത്രി മുതൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിരുന്നുകൾ ഒരുക്കി ഈസ്റ്റർ ആഘോഷം വീടുകളിലും സജീവമാണ്. കേവലമൊരു ആഘോഷത്തിനപ്പുറം, മനുഷ്യമനസ്സുകൾ സ്നേഹത്തിലേക്കും കാരുണ്യത്തിലേക്കും ദയയിലേക്കും ഉയിർത്തെഴുന്നേൽക്കുമ്പോഴാണ് ഈസ്റ്റർ അതിന്റെ പൂർണ്ണതയിലെത്തുന്നത്. പീഡാനുഭവങ്ങൾക്കൊടുവിൽ വിജയം സുനിശ്ചിതമാണെന്ന വലിയ സത്യം ലോകത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ഈസ്റ്റർ കൂടി കടന്നുപോകുന്നു.






