യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിനമായതിനാലാണ് ഈ ദിവസം ദുഃഖവെള്ളിയായി ആചരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും സംഘടിപ്പിച്ചിട്ടുണ്ട്. പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത മല വരെ യേശു കുരിശ് വഹിച്ചുപോയ പാതയെ അനുസ്മരിപ്പിക്കുന്ന കുരിശുവഴിയിൽ വിശ്വാസികൾ പങ്കുചേരുന്നു. ചാട്ടവാറടികളും പരിഹാസങ്ങളും സഹിച്ച് മറ്റുള്ളവർക്കായി കുരിശിലേറിയ യേശുവിന്റെ പീഡാനുഭവങ്ങൾ ഇന്നത്തെ ദിവസം വീണ്ടും ഓർമപ്പെടുത്തുന്നു. “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾ വിശ്വാസികളുടെ മനസിൽ വീണ്ടും മുഴങ്ങുന്നു. ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രത്യേക ശുശ്രൂഷകളും നടക്കും. ഉപവാസവും പ്രാർത്ഥനയും അനുഷ്ഠിച്ചുകൊണ്ട് ക്രൈസ്തവർ ഈ ദിവസം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു. സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ മാതൃകയായ ഈ ദിനം ക്രൈസ്തവർക്കു മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന സന്ദേശം നൽകുന്നു.






