ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം പൊലീസ് വലയിലായി. മലപ്പുറം എടക്കര സ്വദേശി ശ്രീരാജിനെയാണ് ഗുരുവായൂർ പൊലീസ് തന്ത്രപരമായി പിടികൂടിയത്. ജയിലിലെ അറ്റകുറ്റപ്പണിക്കിടെ അധികൃതരുടെ കണ്ണ് വെട്ടിച്ചായിരുന്നു പ്രതിയുടെ പാലായനം.
തിങ്കളാഴ്ച വൈകുന്നേരമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറുന്നത്. ജയിലിലെ സെല്ലിനുള്ളിലെ കേടായ എക്‌ഹോസ്റ്റ് ഫാൻ നന്നാക്കാനാണ് പോക്സോ കേസ് പ്രതിയായ ശ്രീരാജിനെ ഉദ്യോഗസ്ഥർ പുറത്തിറക്കിയത്. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലെ ചുമരിലേക്ക് ഫാൻ നന്നാക്കാൻ കയറിയ ശ്രീരാജ്, നിമിഷങ്ങൾക്കകം മേൽക്കൂര വഴി അടുത്തുള്ള മരത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കാണാതായതോടെ ജയിൽ അധികൃതർ പരിഭ്രാന്തരായി. ഉടൻ തന്നെ ഗുരുവായൂർ പൊലീസിൽ വിവരമറിയിക്കുകയും വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലൂടെയാണ് പ്രതി പുറത്തെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് രാത്രി പത്തു മണിയോടെ ഗുരുവായൂർ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ശ്രീരാജിനെ പിടികൂടുകയായിരുന്നു. പറവട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ഇയാൾ റിമാൻഡിലായിരുന്നത്. ജയിലിലെത്തി അധിക ദിവസമാകും മുൻപേ നടത്തിയ ഇയാളുടെ രക്ഷപ്പെടൽ ശ്രമം ജയിൽ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളിലേക്കും വിരൽ ചൂണ്ടുന്നു.






