വില്പനയ്ക്കായി മൂന്ന് കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാലക്കുടി കുന്നപ്പിള്ളി ദേവരാജഗിരി സ്വദേശിയായ ചക്കാലയ്ക്കൽ ഷാജി (ബോംബെ ഷാജി)യെയാണ് തൃശ്ശൂർ നാലാം അഡീഷണൽ ജില്ലാ ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്.
2013 ജൂലൈ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടിക്കാട് നാഷണൽ ഹൈവേയിലെ ബസ് സ്റ്റോപ്പിൽ വെച്ച് പീച്ചി പോലീസാണ് ഷാജിയെ പിടികൂടിയത്. ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർ എം.പി. ഡേവിസ്, പീച്ചി എസ്.ഐ. എം.ജി. പൊന്നപ്പൻ, പൊലീസ് ഉദ്യോഗസ്ഥനായ എം.സി. ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ഒല്ലൂർ സി.ഐ ആയിരുന്ന എൻ.കെ. സുരേന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ഗിരീഷ് മോഹൻ ഹാജരായി. എ.എസ്.ഐ എൻ.എസ്. ആസാദ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.






