ആളൂരിൽ നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്ന യുവാവിനെതിരെ ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം പൊലീസ് നടപടി സ്വീകരിച്ചു. കാരൂർ സ്വദേശി ഷാഫിയെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവുകൾ ലംഘിച്ചതിനെത്തുടർന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചാണ് പ്രതിയെ പിടികൂടിയത്.
ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായ ഇല്ലത്തുപറമ്പിൽ ഷാഫിക്കെതിരെയാണ് ശക്തമായ നിയമനടപടി ഉണ്ടായിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഷാഫി നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് തടയാനാണ് ബിഎൻഎസ്എസ് 129-ാം വകുപ്പ് പ്രകാരം പൊലീസ് നടപടികൾ ആരംഭിച്ചത്. നിശ്ചിത കാലയളവിലേക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് കാണിച്ച് ജാമ്യത്തിൽ ബോണ്ട് ഒപ്പിട്ടു നൽകാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ ഷാഫി തയ്യാറായില്ല. ഇതോടെയാണ് കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തുടർന്ന് ആളൂർ ജി എസ് ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






