വീണ്ടുമൊരു തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് പൂരത്തിന്റെ തട്ടകം. വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തോളം തന്നെ പ്രശസ്തിയും പെരുമയും ഉള്ള പൂരം എക്‌സിബിഷന് ഭൂമി പൂജ നടത്തി കാല്‍നാട്ടിയതോടെ തൃശൂര്‍ നഗരത്തില്‍ പൂര ലഹരിക്കും കാല്‍നാട്ടി. ഇനി കൗണ്ട് ഡൗണ്‍ തുടങ്ങുകയാണ്. പൂര വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും തൃശൂര്‍ക്കാര്‍ ഇനി പൂരത്തെ പതിയെ പതിയെ നഗരത്തിലേക്ക് വരവേല്‍ക്കും. പൂരം എക്‌സിബിഷന്റെ സ്റ്റാളുകള്‍ കെട്ടിപ്പൊക്കുന്നതോടെ ഓരോ പൂര പ്രേമിയും മനസ്സില്‍ പൂര സ്വപ്നങ്ങളും കെട്ടിപ്പൊക്കും. അപ്പോഴേക്കും ചമയപ്പുരകളും വെടിക്കെട്ട് പുരകളും ഉണര്‍ന്നിട്ടുണ്ടാകും. ഏപ്രില്‍ 20നാണ് പൂരം കൊടിയേറ്റമെങ്കിലും ഇനിയങ്ങോട്ട് പൂരത്തിന്റെ വിശേഷങ്ങള്‍ ആണ് തൃശൂര്‍ക്കാര്‍ക്ക് പറയാനും പങ്കിടാനും ഉള്ളത്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ എത്തുന്ന എട്ട് ക്ഷേത്രങ്ങളിലും പൂരത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്. പൂരം എക്‌സിബിഷന്‍ പന്തല്‍ കാല്‍നാട്ട് അതിന്റെ പ്രകടമായ ഒന്നുമാത്രം. തിരുവമ്പാടി പാറമേക്കാവ് ദിവസങ്ങള്‍ സംയുക്തമായി നടത്തുന്ന അറുപത്തിമൂന്നാം തൃശൂര്‍ പൂരം എക്‌സിബിഷന്‍ ആണ് ഇത്തവണ നടക്കാന്‍ പോകുന്നത്. ബുധനാഴ്ച രാവിലെ 9.30 നും10 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഭൂമി പൂജയും കാല്‍നാട്ടു ചടങ്ങും നടന്നു കഴിഞ്ഞതോടെ നഗരം പൂരക്കാഴ്ചകള്‍ക്ക് കണ്‍തുറന്നു. ഏപ്രില്‍ 20നാണ് പൂരം കൊടിയേറ്റം. പ്രസിദ്ധമായ സാമ്പിള്‍ വെടിക്കെട്ട് ഏപ്രില്‍ 24നാണ്. 26ന് തൃശ്ശൂര്‍ പൂരം. 27ന് പുലര്‍ച്ചെ വെടിക്കെട്ടും പിന്നെ പകല്‍ പൂരവും ഒടുവില്‍ ഉപചാരം ചൊല്ലി പിരിയിലും.
പൂരക്കാഴ്ചകൾക്ക് കാൽനാട്ടി. ഇനി പൂരമെത്താനുള്ള കാത്തിരിപ്പ്






