കൊടുങ്ങല്ലൂരിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കാർഷിക ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ 19-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം സ്വദേശി പടിയത്ത് വീട്ടിൽ അബിജിത്ത് (19) ആണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പുത്തൻപള്ളി ബീച്ച് റോഡിലുള്ള വീട്ടിൽ മെയ് 15 മുതൽ മെയ് 23 വരെയുള്ള ദിവസങ്ങളിലൊന്നിലാണ് കേസിനാസ്പദമായ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 2 HP മോട്ടർ, പശു കറക്കുന്ന യന്ത്രം, കാർഷിക വിളകൾക്ക് മരുന്നടിക്കുന്ന മെഷീൻ എന്നിവയാണ് നഷ്ടപ്പെട്ടത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
ഇതിന് മുമ്പും അബിജിത്ത് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടർ അപകടകരമായി ഓടിച്ച് നിർത്താതെ പോയ കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ സൗമ്യ, എസ്.ഐ അറാഫത്ത്, സി.പി.ഒമാരായ ശ്യാംകുമാർ, ഷമീർ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.






