കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ഭക്തിസാന്ദ്രവും വിപുലവുമായി ആഘോഷിച്ചു.
മസ്ജിദുകൾ, മദ്റസകൾ, വിവിധ ഇസ്ലാമിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് നബിദിനം കൊണ്ടാടിയത്. പുലർച്ചെ പള്ളികളിലും മദ്റസകളിലും നടന്ന പ്രത്യേക പ്രാർത്ഥനകൾ, മൗലിദ് പാരായണം എന്നിവയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വിദ്യാർത്ഥികളും വിശ്വാസികളും അണിനിരന്ന വർണാഭമായ നബിദിന റാലികൾ നടന്നു. ദഫ്മുട്ട്, സ്കൗട്ട്, അറബനമുട്ട്, പ്രവാചക കീർത്തനാലാപനങ്ങൾ എന്നിവ റാലികൾക്ക് മാറ്റുകൂട്ടി. പ്രവാചക സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളും പതാകകളും റാലിയിൽ ശ്രദ്ധേയമായി.
വിവിധ കേന്ദ്രങ്ങളിൽ അന്നദാനം, മധുരപലഹാര വിതരണം, രക്തദാന ക്യാമ്പുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. മദ്റസകളിൽ കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങളും ദഅ്‌വ സമ്മേളനങ്ങളും നടന്നു. മഹല്ല് ഭാരവാഹികൾ, മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്തു.






