കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി പത്ത് സ്ഥലങ്ങൾ കണ്ടെത്തി സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ സ്ഥലങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.
നിർദേശിച്ച പത്ത് സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് എയിംസ് അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇതിനായി ഫീസിബിലിറ്റി സ്റ്റഡി എത്രയും വേഗം പൂർത്തിയാക്കണമെന്നും സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം അനുയോജ്യമെന്ന് കണ്ടെത്തുന്ന സ്ഥലം വിട്ടുനൽകാൻ സംസ്ഥാനം തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
എയിംസ് സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതിനിർദേശം തയ്യാറാക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. കൊരട്ടി, കുന്നംകുളം, വൈക്കം, പിറവം, കോഴിക്കോട്, തൃക്കരിപ്പൂർ, കാസർകോട്, പെരുവ ഉൾപ്പെടെയുള്ള സ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയെ നേരിൽ കണ്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉന്നയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി സമയബന്ധിതമായി എയിംസ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.






